Breaking
News

യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേർന്നു; ചരിത്ര വാർഷികാഘോഷങ്ങൾക്കും വികസന പദ്ധതികൾക്കും അംഗീകാരം

മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങൾ, 63.5 കോടി രൂപയുടെ ബജറ്റ്, തിരുവനന്തപുരം റീജിയണൽ ഓഫീസ്, പുതിയ മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകം തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങൾക്ക് യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി അംഗീകാരം നൽകി.

യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേർന്നു; ചരിത്ര വാർഷികാഘോഷങ്ങൾക്കും വികസന പദ്ധതികൾക്കും അംഗീകാരം

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ വിവിധ ആത്മീയ, ഭരണ, വികസന പദ്ധതികൾ സംബന്ധിച്ച നിർണായക തീരുമാനങ്ങളുമായി സഭാ മാനേജിംഗ് കമ്മിറ്റി യോഗം പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്നു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

സഭയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികം 2026 നവംബർ മാസത്തിൽ വിപുലമായി ആഘോഷിക്കാൻ യോഗം തീരുമാനിച്ചു. പള്ളി പ്രതിപുരുഷയോഗം, എപ്പിസ്കോപ്പൽ സുന്നഹദോസ്, വിശുദ്ധ മൂറോൻ കൂദാശ, പൊതുസമ്മേളനം, ഏഴ് ഭദ്രാസനങ്ങളുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിപാടികൾ എന്നിവ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം മേഖലയിലെ സഭാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റീജിയണൽ ഓഫീസ് ആരംഭിക്കാനും അതിന്റെ ചുമതല ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയ്ക്ക് നൽകാനും യോഗം അംഗീകാരം നൽകി. കൂടാതെ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ നാമധേയത്തിൽ പുനർനിർമിക്കുന്ന കൺവെൻഷൻ സെന്ററിന്റെ കൂദാശ അദ്ദേഹത്തിന്റെ രണ്ടാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്താനും തീരുമാനിച്ചു.

സഭയുടെ വിവിധ വികസന പദ്ധതികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി 2026-27 സാമ്പത്തിക വർഷത്തേക്ക് 63.5 കോടി രൂപയുടെ ബജറ്റിനും യോഗം അംഗീകാരം നൽകി. ഭവന നിർമാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ആധുനികവൽക്കരണം എന്നിവയ്ക്കായി പ്രത്യേക തുക വകയിരുത്തിയതിനെ യോഗം അഭിനന്ദിച്ചു.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ മൂവാറ്റുപുഴ മേഖലയിലെ സഹായ മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട വന്ദ്യ ഗബ്രിയേൽ റമ്പാച്ചന്റെ മെത്രാഭിഷേകം 2026 ജൂൺ 30-ന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുമെന്നും യോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ഈ മെത്രാഭിഷേക ശുശ്രൂഷ, കാതോലിക്കാ സ്ഥാനാരോഹണത്തിന് ശേഷം ബാവ നിർവഹിക്കുന്ന ആദ്യ മെത്രാഭിഷേകം എന്ന പ്രത്യേകതയും വഹിക്കുന്നു.

കേരളത്തിൽ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ആശംസകൾ അറിയിച്ച യോഗം, സഭാംഗങ്ങളായ മന്ത്രി അഡ്വ. അനൂപ് ജേക്കബ്, വിവിധ എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരെയും അഭിനന്ദിച്ചു.

സഭയുടെ കീഴിലുള്ള എം.ഡി. ബുക്ക് സ്റ്റാൾ, വിശ്വാസ സംരക്ഷകൻ, സെന്റ് അത്തനേഷ്യസ് കത്തീഡ്രൽ, ജെ.എസ്.സി. ന്യൂസ്, സുവിശേഷ സംഘം, എഡ്യൂക്കേഷൻ ട്രസ്റ്റ് എന്നിവയുടെ വാർഷിക കണക്കുകളും യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.

യോഗത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, വൈദിക ട്രസ്റ്റി റവ. ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ പ്രെസംഗിച്ചു.

Comments (0)

Join the discussion