പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയ്ക്ക് പുതിയ മെത്രാപ്പോലീത്തയെ ലഭിക്കുന്നു. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി കളപ്പുരയിൽ കുടുംബാംഗമായ വന്ദ്യ ഗബ്രിയേൽ റമ്പാനെ 2026 ജൂൺ 30-ന് ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയിൽ മെത്രാപ്പോലീത്തയായി വാഴിക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും.
മൂവാറ്റുപുഴ മേഖലയ്ക്ക് പുതിയ മെത്രാപ്പോലീത്തയെ നിയമിക്കണമെന്ന പള്ളി പ്രതിനിധി യോഗത്തിന്റെ ശുപാർശയെ തുടർന്ന് സഭാ സമിതികളുടെയും മലങ്കര എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും അംഗീകാരവും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുമതിയും ലഭിച്ചതോടെയാണ് മെത്രാഭിഷേകത്തിന് വഴിയൊരുങ്ങിയത്.
1980 നവംബർ 23-ന് അങ്കമാലി ഭദ്രാസനത്തിലെ ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഇടവകയിലെ കളപ്പുരയിൽ അബ്രഹാം വർഗീസിന്റെയും മോളി വർഗീസിന്റെയും മകനായി ജനിച്ച ഗബ്രിയേൽ റമ്പാൻ, മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. തുടർന്ന് ഡെറാഡൂൺ പ്രെസ്ബിറ്റേറിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ഓസ്ട്രിയയിലെ സാൽസ്ബുർഗ് സർവകലാശാലയിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
സ്വിറ്റ്സർലൻഡിലെ ആർത്തിലുള്ള മോർ ഔഗേൻ ദയറായിൽ ദീർഘകാലം താമസിച്ച് സുറിയാനി ഭാഷയിലും ആരാധനാക്രമങ്ങളിലും ആഴത്തിലുള്ള പഠനം നടത്തിയ അദ്ദേഹം, ഓസ്ട്രിയയിലെ സാൽസ്ബുർഗ് സുറിയോയോ തിയോളജിക്കൽ സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറായും അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള എക്യുമെനിക്കൽ സംവാദങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ താമസിച്ച് സുറിയാനി ഭാഷ, ആരാധനാ ദൈവശാസ്ത്രം, ലിറ്റർജി എന്നിവ പഠിപ്പിച്ച അദ്ദേഹം, അല്ലപ്ര സെന്റ് അഫ്രേം സുറിയാനി സംഗീത ഇൻസ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡെറാഡൂണിൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷൻ സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയിൽ നിന്ന് 2007-ൽ കോറൂയോ സ്ഥാനവും 2011-ൽ യൗഫുദ്യാക്ക്നോ സ്ഥാനവും സ്വീകരിച്ച ഗബ്രിയേൽ റമ്പാൻ, 2011 നവംബർ 9-ന് അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയിൽ നിന്ന് കശീശാ പട്ടവും പിന്നീട് 2013 ജൂൺ 24-ന് റമ്പാൻ പദവിയും സ്വീകരിച്ചു.
നെടുങ്ങപ്ര സെന്റ് മേരീസ് പള്ളി, അല്ലപ്ര സെന്റ് ജേക്കബ്സ് പള്ളി എന്നിവിടങ്ങളിൽ വികാരിയായും, മഞ്ഞിനിക്കര ദയറാ മാനേജർ, അല്ലപ്ര മോർ അത്താനാസിയോസ് സ്പെഷ്യൽ സ്കൂൾ മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അല്ലപ്ര മോർ ബസേലിയോസ് ഡയാലിസിസ് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു.
മാബൂഗ് മോർ ഫീലക്സിനോസിന്റെ നാമധേയത്തിൽ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളിയിൽ സുറിയാനി സഭയുടെ ആദ്യ ദയറാ സ്ഥാപിക്കുകയും അതിനോടനുബന്ധിച്ച് പാത്രിസ്റ്റിക് പഠന-ഗവേഷണ കേന്ദ്രത്തിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ശ്രദ്ധേയനായ പ്രഭാഷകനായ ഗബ്രിയേൽ റമ്പാൻ നിലവിൽ വടവാതൂർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽ “Christology in the Anaphora of Mor Philoxeinus of Mabbug” എന്ന വിഷയത്തിൽ ഗവേഷണം നടത്തിവരികയാണ്.

Comments (0)