കായംകുളം ● കായംകുളം കാദീശാ യാക്കോബായ സുറിയാനി പള്ളിയുടെ എം.എം.ഡി.എം യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 2026-27 വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി വന്ദ്യ സാബു സാമുവേൽ കശീശ പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് അസോസിയേഷൻ വരും ഒരു വർഷക്കാലം നടപ്പാക്കുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന കർമ്മപദ്ധതിക്ക് ‘ܚܽܘܠܡܳܢܳܐ (യുൽമോനോ – Healing)’ എന്ന പേര് നൽകി. സുറിയാനി ഭാഷയിൽ ‘സൗഖ്യം’ അല്ലെങ്കിൽ ‘ആശ്വാസം’ എന്നർത്ഥം വരുന്ന ഈ പദ്ധതിയുടെ പേരും ലോഗോയും ഉൾപ്പെടുത്തിയ പോസ്റ്റർ, ഇടവകയുടെ മുൻ ട്രസ്റ്റി ജേക്കബ് ജോൺ ചെന്തിട്ടയ്ക്ക് കൈമാറിക്കൊണ്ട് വികാരി പ്രകാശനം ചെയ്തു.
“സ്നേഹത്തോടെ… സേവനത്തിലൂടെ… ഹൃദയങ്ങളെ സൗഖ്യമാക്കാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്നേഹം പങ്കിടുക, വിശപ്പ് അകറ്റുക, രോഗികൾക്ക് കൈത്താങ്ങാകുക, സമൂഹത്തിൽ കരുതലിന്റെ സന്ദേശം പകരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
പദ്ധതിയുടെ ഭാഗമായി നിർധനരായ രോഗികൾക്ക് സഹായം എത്തിക്കുന്നതിനായി യൂത്ത് അസോസിയേഷൻ സ്വരൂപിച്ച ആദ്യ ധനസഹായ ഫണ്ട് ഭാരവാഹികൾ ചേർന്ന് വികാരി സാബു സാമുവേൽ കശീശയ്ക്ക് കൈമാറി. തുടർന്ന് അർഹരായ രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി പ്രസ്തുത തുക ഇടവക ട്രസ്റ്റി ജോർജ് വർഗീസ് അർത്തികുളങ്ങരയ്ക്ക് കൈമാറി.
ചടങ്ങിൽ എം.എം.ഡി.എം യൂത്ത് അസോസിയേഷൻ ഭാരവാഹികളും ഇടവകാംഗങ്ങളും സന്നിഹിതരായി. കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പുതിയ അധ്യായമായാണ് ‘യുൽമോനോ’ പദ്ധതിയെ വിശ്വാസിസമൂഹം വിലയിരുത്തുന്നത്.

Comments (0)