Breaking
Universal

പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ച് അർമേനിയൻ കത്തോലിക്കാ പാത്രിയർക്കീസ് റാഫേൽ ബെദ്രോസ് XXI മിനാസിയൻ

അച്ചാനെയിലെ പാത്രിയർക്കൽ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ മധ്യപൂർവദേശത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളും ഇരു സഭകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി.

പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സന്ദർശിച്ച് അർമേനിയൻ കത്തോലിക്കാ പാത്രിയർക്കീസ് റാഫേൽ ബെദ്രോസ് XXI മിനാസിയൻ

അച്ചാനെ (ലെബനൻ) ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെ, അർമേനിയൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസായ അഭിവന്ദ്യ റാഫേൽ ബെദ്രോസ് XXI മിനാസിയൻ സന്ദർശിച്ചു. ജൂൺ 18-ന് അച്ചാനെയിലെ പാത്രിയർക്കൽ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

അർമേനിയൻ കത്തോലിക്കാ പാത്രിയർക്കീസിനൊപ്പം ഡമാസ്കസിലെ അർമേനിയൻ കത്തോലിക്കാ ആർച്ച്ബിഷപ്പ് മോൺ. ജോർജ് അസദൂറിയൻ, ബാഗ്ദാദിലെ അർമേനിയൻ കത്തോലിക്കാ ആർച്ച്ബിഷപ്പ് മോൺ. നെർസെസ് ജോസഫ് സബാരിയൻ, ബെയ്റൂട്ട് അതിരൂപതയുടെ സഹായ മെത്രാൻ മോൺ. ക്രിക്കോർ പാദിഷാ, മോൺ. അന്റോയിൻ അറ്റാമിയൻ, ഫാ. റാഫി ഒഹന്നേസിയൻ, പാത്രിയർക്കൽ പബ്ലിക് റിലേഷൻസ് ഡയറക്ടർ ശ്രീ. ഷാർബെൽ ബസ്തൂരി എന്നിവർ പങ്കെടുത്തു.

സമ്മേളനത്തിൽ പാത്രിയർക്കൽ അസിസ്റ്റന്റായ അഭിവന്ദ്യ മോർ യൗസഫ് ബാലി മെത്രാപ്പോലീത്തയും സന്നിഹിതനായിരുന്നു.

കൂടിക്കാഴ്ചയിൽ മധ്യപൂർവദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ നിലവിലെ സാഹചര്യങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ നേരിടുന്ന വെല്ലുവിളികൾ, ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ഇരു പാത്രിയർക്കീസുമാരും ആശയവിനിമയം നടത്തി.

സുറിയാനി ഓർത്തഡോക്സ് സഭയും അർമേനിയൻ കത്തോലിക്കാ സഭയും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു സഭകൾക്കും പ്രസക്തമായ വിവിധ ആത്മീയ-സഭാ വിഷയങ്ങളിലും കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നു.

Comments (0)

Join the discussion