Breaking
Articles

അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയിലെ പുരോഹിത ശവസംസ്കാര ശുശ്രൂഷകളുടെ ആഴവും പ്രാധാന്യവും

മനശാസ്ത്രപരമായും ഈ ശുശ്രൂഷകൾ വലിയ പ്രാധാന്യമർഹിക്കുന്നു. വ്യക്തിപരമായ ദുഃഖം സഭയുടെ പ്രാർത്ഥനയിൽ ലയിക്കുമ്പോൾ, വേദന പ്രത്യാശയിലേക്കും ഏകാന്തത കൂട്ടായ്മയിലേക്കും രൂപാന്തരപ്പെടുന്നു.

അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയിലെ പുരോഹിത ശവസംസ്കാര ശുശ്രൂഷകളുടെ ആഴവും പ്രാധാന്യവും
Photo 0
Photo 1

അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ മേൽപ്പട്ടക്കാരുടെയും (മെത്രാപ്പോലീത്തമാർ, കോർ എപ്പിസ്കോപ്പമാർ തുടങ്ങിയവർ) പട്ടക്കാരുടെയും ശവസംസ്കാര ക്രമങ്ങൾ സഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ അത്യുന്നതമായ പ്രകടനങ്ങളിലൊന്നാണ്. പ്രാരംഭ ശുശ്രൂഷയും സമാപന ശുശ്രൂഷയും ഉൾപ്പെടെ  ഈ ശുശ്രൂഷകൾ വെറും മരണാനന്തര ചടങ്ങുകളല്ല; മറിച്ച് സഭയുടെ ദൈവശാസ്ത്രവും, ആത്മീയ പ്രത്യാശയും, വിശ്വാസ സമൂഹത്തിന്റെ ഐക്യവും ഒത്തുചേരുന്ന വിശുദ്ധ നിമിഷങ്ങളാണ്.
ഈ ശുശ്രൂഷകളുടെ ഉൾക്കാമ്പ് രണ്ട് പ്രധാന ആശയങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്: അനുതാപ പ്രാർത്ഥനയും നിത്യജീവന്റെ പ്രത്യാശയും.
മനുഷ്യൻ പാപബലഹീനതകൾക്ക് വിധേയനാണെന്ന ബോധ്യത്തോടെയാണ് സഭ മരിച്ച പുരോഹിതനുവേണ്ടി ദൈവകാരുണ്യം യാചിക്കുന്നത്. അതോടൊപ്പം, ക്രിസ്തുവിന്റെ ഉയിർപ്പിൽ പങ്കാളിയാകുമെന്ന പ്രത്യാശയോടെ ആത്മാവിന്റെ തുടർജീവിതത്തെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ശവസംസ്കാര ശുശ്രൂഷകൾ ദുഃഖത്തിന്റെ മാത്രം സന്ദേശമല്ല, പ്രത്യാശയുടെ സുവിശേഷം കൂടിയാണ്.
ഇത്രയും ബ്രഹത്തായ ക്രമങ്ങൾ സഭ എന്തുകൊണ്ട് നിലനിർത്തുന്നു എന്ന ചോദ്യത്തിന് ഉത്തരം, പുരോഹിതന്റെ ജീവിത ദൗത്യത്തിലാണ്. ഒരു പുരോഹിതൻ തന്റെ ജീവിതം മുഴുവൻ ദൈവജനത്തെ പ്രാർത്ഥനയിലും കൂദാശകളിലും നയിച്ചവനാണ്. ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ജീവിതഘട്ടങ്ങളിൽ വിശ്വാസികളുടെ കൂടെ നടന്നവനാണ്. അതിനാൽ അദ്ദേഹത്തിന്റെ അന്തിമയാത്രയും സമൂഹത്തിന്റെ സാക്ഷ്യത്തോടും പ്രാർത്ഥനയോടും കൂടെ വിശുദ്ധമായി ആഘോഷിക്കപ്പെടുന്നു.
മരിച്ച പുരോഹിതന്റെ ഭവനം മുതൽ ദേവാലയം വഴിയും ഒടുവിൽ ഖബർ വരെയും നീളുന്ന പ്രാർത്ഥനകളും ഗീതങ്ങളും വിശ്വാസ സമൂഹത്തെ ആത്മീയമായി ഒന്നിപ്പിക്കുന്നു. ഓരോ ഘട്ടവും ഒരു സന്ദേശം നൽകുന്നു. ഭവനത്തിൽ നിന്ന് പുറപ്പെടുമ്പോൾ കുടുംബാംഗങ്ങളുടെ വിടപറച്ചിൽ; ദേവാലയത്തിൽ സഭയുടെ നന്ദി; ഖബറിങ്കൽ ഭൂമിയിലെ ശുശ്രൂഷയുടെ സമാപനം. എന്നാൽ അതോടൊപ്പം സ്വർഗീയ സഭയിലേക്കുള്ള പ്രവേശനത്തിന്റെ പ്രത്യാശയും പ്രഖ്യാപിക്കപ്പെടുന്നു.
ഈ ശുശ്രൂഷകളിൽ വിശുദ്ധ കന്യകാമറിയാമിനോടും വിശുദ്ധന്മാരോടും പൂർവ്വിക പുണ്യവാന്മാരോടും മധ്യസ്ഥത അഭ്യർത്ഥിക്കുന്ന പ്രാർത്ഥനകൾ ഉൾപ്പെടുന്നു. ഭൂമിയിലെ സഭയും സ്വർഗത്തിലെ വിജയശ്രീലാളിതരായ വിശുദ്ധരും ഒരേ ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ. അതിനാൽ ഈ ശുശ്രൂഷകൾ ജീവനുള്ളവരും നിര്യാതരായ വിശ്വാസികളും വിശുദ്ധരും ആത്മീയമായി സംഗമിക്കുന്ന വിശുദ്ധ അവസരങ്ങളായി മാറുന്നു.
നഗരി കാണിക്കലും, പുശ്ബശ്ലോമോ ചൊല്ലലും, ദേവാലയത്തോടും സഹപുരോഹിതരോടും വിശ്വാസികളോടും ജന്മനാടിനോടും വിടപറയുന്ന ക്രമങ്ങളും ഏറെ ഹൃദയസ്പർശിയായവയാണ്. ജീവിതകാലം മുഴുവൻ സേവിച്ച സമൂഹത്തോട് അവസാനമായി നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന പ്രതീകാത്മക നിമിഷങ്ങളാണവ. ഈ ചടങ്ങുകൾ സമൂഹത്തിന്റെ കൂട്ടായ ഓർമ്മകളെ ഉണർത്തുകയും പരസ്പരബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു.
മനശാസ്ത്രപരമായും ഈ ശുശ്രൂഷകൾ വലിയ പ്രാധാന്യമർഹിക്കുന്നു. പ്രിയപ്പെട്ട ആത്മീയ പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിനും ഇടവകാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ആശ്വാസം നൽകുന്ന ഒരു കൂട്ടായ ആത്മീയ യാത്രയാണ് ഇത്. വ്യക്തിപരമായ ദുഃഖം സഭയുടെ പ്രാർത്ഥനയിൽ ലയിക്കുമ്പോൾ, വേദന പ്രത്യാശയിലേക്കും ഏകാന്തത കൂട്ടായ്മയിലേക്കും രൂപാന്തരപ്പെടുന്നു.
അവസാനമായി, ഈ ബ്രഹത്തായ ശവസംസ്കാര ക്രമങ്ങൾ ഒരു വ്യക്തിയുടെ മരണത്തെ മാത്രം അനുസ്മരിക്കുന്നില്ല. സഭയുടെ വിശ്വാസവും പാരമ്പര്യവും പുരോഹിതശുശ്രൂഷയുടെ മഹത്വവും നിത്യജീവന്റെ പ്രത്യാശയും സമൂഹത്തിന് മുന്നിൽ വീണ്ടും പ്രഖ്യാപിക്കുന്നു. അതുവഴി സഭയുടെ ആത്മീയ സ്ഥാനം സമൂഹത്തിൽ കൂടുതൽ ആദരണീയമാകുകയും വിശ്വാസികളുടെ ഹൃദയങ്ങളിൽ സഭയോടുള്ള സ്നേഹവും ആദരവും പുതുക്കപ്പെടുകയും ചെയ്യുന്നു. മരണത്തെക്കാൾ ശക്തമായ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്ദേശം സമൂഹത്തോട് വീണ്ടും വിളിച്ചുപറയുന്ന മഹത്തായ സാക്ഷ്യമാണ് ഈ ശവസംസ്കാര ശുശ്രൂഷകൾ.

Comments (0)

Join the discussion