മണർകാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും, ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയും മണർകാട് പള്ളിയുടെ പ്രിയ വല്യച്ചനുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ കബറടക്ക ശുശ്രൂഷകൾ ജൂൺ 15 തിങ്കളാഴ്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
രാവിലെ 7 മണിക്ക് കരോട്ടെ പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് രാവിലെ 8 മണി മുതൽ വന്ദ്യ അച്ചന്റെ ഭവനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചു. രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്ന് നഗരികാണിക്കൽ വിലാപയാത്രയായി ഭൗതികശരീരം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് ആനയിച്ചു.
കത്തീഡ്രലിൽ പൊതുദർശനത്തിനും വിശ്വാസികൾക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനും അവസരം ഒരുക്കി. ഉച്ചയ്ക്ക് 12.30-ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സഭാ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ വന്ദ്യ കോർ എപ്പിസ്കോപ്പായുടെ സേവനങ്ങളെ അനുസ്മരിച്ചു.
വന്ദ്യ ഇട്ട്യാടത്ത് ഇ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ നിര്യാണത്തിൽ കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ അനുശോചന സന്ദേശം അയച്ചു. മണർകാട് പള്ളിയുടെ വല്യച്ചനായി പതിറ്റാണ്ടുകളോളം നൽകിയ ആത്മീയ നേതൃത്വവും സഭയ്ക്കും സമൂഹത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. വന്ദ്യ ആചാര്യന്റെ വേർപാട് യാക്കോബായ സഭയ്ക്കും വിശ്വാസി സമൂഹത്തിനും തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച പ്രധാന സംസ്കാര ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. സഭയിലെ അനേകം മെത്രാപ്പോലീത്തന്മാർ, വൈദികർ, സന്യാസിമാർ, സഭാ ഭാരവാഹികൾ എന്നിവർ സഹകാർമ്മികരായി പങ്കെടുത്തു.
മണർകാട് കത്തീഡ്രലിൽ നടന്ന അന്തിമ ശുശ്രൂഷകൾക്ക് ശേഷം വന്ദ്യ അച്ചന്റെ ഭൗതികശരീരം വിലാപയാത്രയായി കരോട്ടെ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ നടന്ന സമാപന പ്രാർത്ഥനാ ശുശ്രൂഷകൾക്കും കബറടക്ക കർമ്മങ്ങൾക്കും ശ്രേഷ്ഠ കാതോലിക്കാ ബാവ നേതൃത്വം നൽകി.
പതിറ്റാണ്ടുകളോളം മണർകാട് ദൈവാലയത്തിന്റെ ആത്മീയ ജീവിതത്തിലും സഭയുടെ വിശ്വാസ സംരക്ഷണ പോരാട്ടങ്ങളിലും നിറഞ്ഞുനിന്ന വന്ദ്യ ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ മണർകാട്ടിൽ എത്തിച്ചേർന്നു.
സൗമ്യതയും സ്നേഹവും അചഞ്ചലമായ വിശ്വാസവും കൊണ്ട് അനേകം ഹൃദയങ്ങളിൽ ഇടം നേടിയ വന്ദ്യ അച്ചന്റെ സ്മരണം സഭാ സമൂഹത്തിന്റെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്ന് അനുസ്മരണ സന്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി.

Comments (0)