Breaking
Universal

സെയ്ഫോ രക്തസാക്ഷികളുടെ വാർഷിക അനുസ്മരണം ഭക്തിനിർഭരമായി സംഘടിപ്പിച്ചു

മോർ ദിയോണീഷ്യസ് ജോൺ കവാക്ക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ന്യൂജേഴ്സിയിൽ സെയ്ഫോ രക്തസാക്ഷികളുടെ വാർഷിക അനുസ്മരണം നടന്നു.

സെയ്ഫോ രക്തസാക്ഷികളുടെ വാർഷിക അനുസ്മരണം ഭക്തിനിർഭരമായി സംഘടിപ്പിച്ചു

ന്യൂജേഴ്സി ● അഭിവന്ദ്യ മോർ ദിയോണീഷ്യസ് ജോൺ കവാക്ക് മെത്രാപ്പോലീത്തയുടെ ആഭിമുഖ്യത്തിൽ, 2026 ജൂൺ 12 വെള്ളിയാഴ്ച അതിഭദ്രാസന വിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുറിയാനി ജനത നേരിട്ട സെയ്ഫോ കൂട്ടക്കൊലയിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്ന വാർഷിക ചടങ്ങുകൾ സംഘടിപ്പിച്ചു.

സെയ്ഫോ രക്തസാക്ഷികൾക്കായി പ്രത്യേക പ്രാർത്ഥനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. വിശുദ്ധ സുവിശേഷ വായനയ്ക്ക് ശേഷം അഭിവന്ദ്യ മോർ ദിയോണീഷ്യസ് ജോൺ കവാക്ക് മെത്രാപ്പോലീത്ത സന്ദേശം നൽകി. ക്രിസ്തുവിന്റെ നാമത്തിൽ പീഡനങ്ങളും കഷ്ടതകളും സഹിച്ച രക്തസാക്ഷികളുടെ അചഞ്ചലമായ വിശ്വാസവും ധൈര്യവും അദ്ദേഹം അനുസ്മരിച്ചു.

നമ്മുടെ ജനത അത്യന്തം ദുരിതങ്ങൾ അനുഭവിച്ചെങ്കിലും ഒരിക്കലും വിശ്വാസം കൈവിട്ടില്ലെന്നും, സെയ്ഫോയുടെ സ്മരണ വെറുപ്പിനോ പ്രതികാരത്തിനോ വേണ്ടിയല്ല മറിച്ച് സത്യത്തോടും പ്രാർത്ഥനയോടും വിശ്വാസത്തോടുമാണെന്നും അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. രക്തസാക്ഷികളുടെ സ്മരണയെ ആദരിക്കുന്നതിനുള്ള ഏറ്റവും വലിയ മാർഗം ക്രിസ്തുവിൽ ഉറച്ചുനിൽക്കുകയും വിശ്വാസം ജീവിതത്തിൽ പകർന്നു നൽകുകയും ലോകത്തിൽ ക്രിസ്തുവിന്റെ പ്രകാശത്തിന് സാക്ഷികളാകുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

സന്ദേശത്തിന് ശേഷം സെയ്ഫോ കാലഘട്ടത്തിൽ സ്വന്തം ഗ്രാമങ്ങളിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ പങ്കുവെച്ച കുടുംബാംഗങ്ങളുടെ സാക്ഷ്യങ്ങൾ അവതരിപ്പിച്ചു. എമി ഹന്നൂഷ് തയ്യാറാക്കിയ കവിത അരമായ സുറിയാനി ഭാഷയിലും ഇംഗ്ലീഷിലും അവതരിപ്പിക്കുകയും, വിശുദ്ധ മോർ യാക്കോബ് ഓഫ് സെറൂഗിന്റെ വചനങ്ങളും അതിൽ ഉൾപ്പെടുത്തുകയും ചെയ്തു.

തുടർന്ന് വിശ്വാസികൾ സെയ്ഫോ സ്മാരകത്തിലേക്കുള്ള പ്രദക്ഷിണത്തിൽ പങ്കെടുത്തു. അവിടെ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി തെഷ്മെഷ്ടോ ദ് സുഹ്ദേ (രക്തസാക്ഷികളുടെ ശുശ്രൂഷ) അർപ്പിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.

പരമസ്, ന്യൂജേഴ്സിയിലെ മോർ അപ്രേം സെന്ററിലെ സാമൂഹിക ഹാളിൽ ഒരുക്കിയ സ്നേഹവിരുന്നോടെയാണ് അനുസ്മരണ പരിപാടികൾ സമാപിച്ചത്.

Comments (0)

Join the discussion