മണർകാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും, ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഈ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ സംസ്കാര ശുശ്രൂഷകൾ ജൂൺ 14, 15 തീയതികളിലായി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തപ്പെടും.
വന്ദ്യ കോർ എപ്പിസ്കോപ്പായുടെ ഭൗതികശരീരം ജൂൺ 14 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ നിന്ന് പ്രാർത്ഥനയോടെ ഭവനത്തിലേക്ക് ആനയിക്കും. തുടർന്ന് വൈകിട്ട് 3 മണി മുതൽ രാത്രി 9 മണിവരെ ഭവനത്തിൽ വിവിധ സമയങ്ങളിലായി പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും.
ജൂൺ 15 തിങ്കളാഴ്ച രാവിലെ 7 മണിക്ക് കരോട്ടെ പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. രാവിലെ 8 മണി മുതൽ ഭവനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്ന് നഗരികാണിക്കൽ വിലാപയാത്രയായി ഭൗതികശരീരം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് കൊണ്ടുപോകും.
കത്തീഡ്രലിൽ പൊതുദർശനത്തിന് അവസരം ഒരുക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30-ന് അനുസ്മരണ സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പ്രധാന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കബറിടത്തിൽ വന്ദ്യ കോർ എപ്പിസ്കോപ്പായെ സംസ്കരിക്കും.
മണർകാട് ദൈവാലയത്തിന്റെ ആത്മീയ വളർച്ചയിലും ഇടവകയുടെ ചരിത്രഗതിയിലും മായാത്ത സാന്നിധ്യമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഈ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ വേർപാട് സഭയ്ക്കും വിശ്വാസി സമൂഹത്തിനും വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ആചാര്യശ്രേഷ്ഠന്റെ പുണ്യസ്മരണയ്ക്ക് മുന്നിൽ ജേക്കബൈറ്റ് ഓൺലൈൻ ടീമിന്റെ പ്രണാമം. പതിറ്റാണ്ടുകളോളം സ്നേഹത്തോടും വിനയത്തോടും കൂടി വിശ്വാസസമൂഹത്തെ നയിച്ച പ്രിയ ആചാര്യന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments (0)