കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ചന്റെ നിര്യാണത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ അനുശോചനം രേഖപ്പെടുത്തി.
സൗമ്യതയുടെയും ആത്മീയ നേതൃത്വത്തിന്റെയും കരുണയുടെയും പ്രതിരൂപമായിരുന്നു കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ചനെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. അനുഗ്രഹീതവും കർമ്മനിരതവുമായ അദ്ദേഹത്തിന്റെ ജീവിതം സഭയ്ക്കും സമൂഹത്തിനും ഒരുപോലെ മാതൃകയായിരുന്നുവെന്നും ബാവ പറഞ്ഞു.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ വിധേയത്വവും സത്യവിശ്വാസത്തോടുള്ള സമർപ്പണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അടയാളമെന്നും, വിശ്വാസത്തിന്റെ വഴിയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ ഇടവകയെ നയിച്ച ആത്മീയ ആചാര്യനായിരുന്നു അദ്ദേഹമെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി. മണർകാട് പള്ളിയെ സത്യവിശ്വാസത്തിൽ ഉറച്ചുനിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വം സഭാചരിത്രത്തിൽ സ്മരിക്കപ്പെടുന്നതാണെന്നും ബാവ കൂട്ടിച്ചേർത്തു.
മെത്രാപ്പോലീത്തന്മാരോടും വൈദികരോടും സഭാ സ്ഥാനികളോടും വിശ്വാസ സമൂഹത്തോടും അദ്ദേഹം പുലർത്തിയിരുന്ന സ്നേഹവും കരുതലും അസാധാരണമായിരുന്നുവെന്നും, മണർകാട് ദേശത്തിന് മുഴുവൻ ഒരു പിതൃസ്ഥാനം വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. അദ്ദേഹത്തെ സമീപിച്ച ഏവർക്കും ലഭിച്ചിരുന്നത് സ്നേഹനിർഭരമായ സ്വീകരണവും ആത്മാർത്ഥമായ പരിഗണനയുമായിരുന്നു.
പള്ളിയുടെ പൊതുയോഗങ്ങൾ മുതൽ വിവിധ ഭരണപരമായ ഉത്തരവാദിത്വങ്ങൾ വരെ വിവേകത്തോടെയും സമചിത്തതയോടെയും നിർവഹിച്ച അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയ നേതാവായിരുന്നു. മികച്ച കർഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന അദ്ദേഹം മണർകാട് സെന്റ് മേരീസ് ഹൈസ്കൂളിൽ അധ്യാപകനായും പിന്നീട് പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സെന്റ് മേരീസ് ആശുപത്രിയുടെയും മാനേജരായും സേവനം അനുഷ്ഠിച്ചു. വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റായും അയർക്കുന്നം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ച് സാമൂഹിക മേഖലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി.
സഭയുടെ ആരാധനാക്രമങ്ങളിലും കൂദാശാ ശുശ്രൂഷകളിലും അതുല്യമായ പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം അനേകം വൈദികരുടെയും വിശ്വാസികളുടെയും ഗുരുവും മാർഗദർശിയുമായിരുന്നു. ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും ശാന്തമായ പുഞ്ചിരിയോടെയും അചഞ്ചലമായ വിശ്വാസത്തോടെയും നേരിട്ട അദ്ദേഹത്തിന്റെ മനോധൈര്യവും ക്ഷമയും ഏവർക്കും മാതൃകയായിരുന്നുവെന്നും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു.
മണർകാട് കത്തീഡ്രലിന്റെ ആത്മീയ വളർച്ചയ്ക്കും സ്ഥാപനങ്ങളുടെ പുരോഗതിക്കും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും, വിശ്വാസസംരക്ഷണത്തിന്റെയും സഭാസ്നേഹത്തിന്റെയും ഉജ്ജ്വല മാതൃകയായി അദ്ദേഹത്തിന്റെ ജീവിതം വരും തലമുറകൾക്ക് പ്രചോദനമായി നിലനിൽക്കുമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വന്ദ്യ ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ചന്റെ വേർപാട് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്കും മണർകാട് ദേശത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിശുദ്ധ സ്മരണയ്ക്ക് പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ശ്രേഷ്ഠ ബാവ അറിയിച്ചു.

Comments (0)