മണർകാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും, ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയുമായിരുന്ന വെരി റവ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) കർത്താവിൽ നിദ്ര പ്രാപിച്ചു. സഭയുടെ ആത്മീയ, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ ഏഴു പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന ശ്രേഷ്ഠമായ വൈദീക ജീവിതത്തിനാണ് ഇതോടെ സമാപനമായത്.
1929 ഡിസംബർ 5-ന് ജനിച്ച കുര്യാക്കോസ് അച്ചൻ, തന്റെ ഇരുപതാം വയസ്സിൽ പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസ്യോസ് തിരുമേനിയിൽ നിന്ന് ശെമ്മാശ പട്ടം സ്വീകരിച്ചു. തുടർന്ന് 1957-ൽ പുണ്യശ്ലോകനായ പൗലോസ് മോർ പീലക്സിനോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ കശ്ശീശാ പട്ടം സ്വീകരിച്ച് വൈദീക ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. വൈദീക ജീവിതത്തിലെ സമർപ്പണവും നിസ്വാർത്ഥ സേവനവും പരിഗണിച്ച് 1993-ൽ പുണ്യശ്ലോകനായ പെരുമ്പിള്ളിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
2007-ൽ പഴയിടത്തുവയലിൽ മാത്യു പി. ഏലിയാസ് കോർ എപ്പിസ്കോപ്പയുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രലിന്റെ വികാരിയായി ചുമതലയേറ്റ അദ്ദേഹം, കത്തീഡ്രലിന്റെ ആത്മീയ വളർച്ചയിലും ഭരണപരമായ പുരോഗതിയിലും നിർണായക പങ്കുവഹിച്ചു. പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സെന്റ് മേരീസ് ഹോസ്പിറ്റലിന്റെയും മാനേജരായും വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച് സമൂഹത്തിനും സഭയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി.
ലാളിത്യവും വിനയവും ദൈവഭക്തിയും നിറഞ്ഞ ജീവിതത്തിലൂടെ വിശ്വാസികളുടെ പ്രിയപ്പെട്ട ആത്മീയ ഗുരുവായി മാറിയ കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ വേർപാട് മണർകാട് കത്തീഡ്രലിനും മലങ്കര യാക്കോബായ സുറിയാനി സഭയ്ക്കും തീരാനഷ്ടമായി. അദ്ദേഹത്തിന്റെ ദീർഘകാല വൈദീക ശുശ്രൂഷകളും സഭയ്ക്കായി സമർപ്പിച്ച ജീവിതവും വിശ്വാസി സമൂഹത്തിന്റെ സ്മരണകളിൽ എന്നും നിലനിൽക്കും.
“ആചാര്യേശാ മിശിഹാ! കൂദാശകളർപ്പിച്ചോ ഈ ആചാര്യനേകുക പുണ്യം, നാഥാ! സ്തോത്രം.”
പരേതനായ വെരി. റവ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയ്ക്ക് Jacobite online ന്റെ ആദരാഞ്ജലികൾ.

Comments (0)