മുംബൈ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസന കൗൺസിൽ യോഗം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ മുള്ളുണ്ട് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ചേർന്നു. പുതിയ സഹായ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന ആദ്യ കൗൺസിൽ യോഗം ഭദ്രാസനത്തിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും വേദിയായി.
ഭദ്രാസനത്തിന്റെ ആത്മീയ, ഭരണപര, സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. വിവിധ ഇടവകകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ കൗൺസിൽ, ഭദ്രാസനത്തിന്റെ വളർച്ചയ്ക്കും വിശ്വാസി സമൂഹത്തിന്റെ ആത്മീയ ഉന്നമനത്തിനുമായി നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ച നടത്തി.
ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, സഭയുടെ ശുശ്രൂഷാ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും ഫലപ്രദവുമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. വൈദികരും അൽമായ നേതൃത്വവും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഭദ്രാസനത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ദിശാബോധവും ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത കൗൺസിൽ അംഗങ്ങൾ പുതിയ നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ഭദ്രാസനത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു.
ഭദ്രാസനത്തിലെ വൈദികർക്കൊപ്പം കൗൺസിൽ അംഗങ്ങളായ കമാൻഡർ ഇ.വി. തോമസ്, കമാൻഡർ സാജു പോൾ, കമാൻഡർ പി.പി. വർഗീസ് എന്നിവരും വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മുള്ളുണ്ട് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ നടന്ന യോഗം, പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥത അപേക്ഷിച്ചുള്ള പ്രാർത്ഥനയോടെയും തിരുശേഷിപ്പ് വണങ്ങലോടെയും സമാപിച്ചു. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ആശീർവാദം സ്വീകരിച്ച ശേഷമാണ് അംഗങ്ങൾ പിരിഞ്ഞത്.

Comments (0)