കോട്ടയം ഭദ്രാസനത്തിലെ പുതുപ്പള്ളി സെൻറ് ജോർജ് പള്ളി എന്നും കക്ഷിവഴക്കുമൂലം സംഘർഷിതമായിരുന്നു.ന്യൂനപക്ഷമെങ്കിലും അവിടുത്തെ സത്യവിശ്വാസികൾ ഒരിക്കലും വിട്ടുവീഴ്ചക്കോ,കീഴ്പ്പെടലിനോ സന്നദ്ധരായിട്ടില്ല.വിവിധങ്ങളായ സങ്കീർണ്ണതകളാൽ അവർ ഉഴലുംമ്പോഴും ഒറ്റക്കെട്ടായി നിന്ന് ആ പ്രതിസന്ധികളെ ഒക്കെയും ധീരമായി നേരിട്ടു.അപ്പോഴാണ് ദൈവം കടിയന്തുരുത്തിൽ യേശു കത്തനാരെന്ന ധീരയോദ്ധാവിനെ എഴുന്നേൽപ്പിച്ചത്. പിന്നീട് ആ ഒറ്റയാൾ പട്ടാളവും, അദ്ദേഹത്തിൻറെ അനുചരന്മാരും നേരിടാത്ത ക്ലേശങ്ങൾക്ക് അറുതിയുണ്ടായിരുന്നില്ല.
പ്രലോഭനങ്ങൾക്കും വാഗ്ദാനങ്ങൾക്കും അടിപ്പെടാതെ സത്യവിശ്വാസം കാത്തുസൂക്ഷിച്ച് അജയ്യനായി അച്ചൻ നിലനിന്നു.അച്ചനെതിരെ വാളാലും ഭീഷണിയായാലും പീഡിപ്പിച്ചപ്പോൾ അതിൽ അധൈര്യപ്പെടാതെ അച്ചൻ മുന്നേറി.
തന്റെ ജനത്തെ നയിക്കുവാൻ മോശയെ പോലെ അച്ചൻ മുൻപിൽ നിന്നു.കോടതി വ്യവഹാരങ്ങളിലൂടെ അച്ചനെ കുടുക്കാമെന്ന അവരുടെ മോഹവും വ്യഥാവിലായി.ആ ധീര വൈദികന് ദൈവത്തിൽ നിന്നുള്ള അനവരതമായ കൃപകൾ ലഭിച്ചുകൊണ്ടിരുന്നു.പണവും പ്രതാപവും ഉള്ള ഭൂരിപക്ഷത്തിന്റെ ഒരു കുൽസിത പ്രവർത്തനവും വിജയം കണ്ടില്ല.ആ മണ്ണിൽ തന്നെ നിലനിന്നിരുന്ന കൊച്ചുപള്ളിയിൽ അദ്ദേഹവും ഒപ്പമുള്ള ചെറിയ ആട്ടിൻകൂട്ടവും ദൈവത്തെ ആരാധിച്ചു.പിന്നീട് കോടതിവിധിയിൽ, വലിയ പള്ളിയിൽ അദ്ദേഹം തവണ നേടിയെടുത്തു.
മാനസികവും ശാരീരികവുമായി തകർക്കപ്പെടുന്ന കയ്യേറ്റ ശ്രമങ്ങൾക്ക് വരെ അച്ചനും കൂട്ടാളികളും വിധേയരാകേണ്ടിവന്നു. കേസിന് ബലം പകരുവാനുള്ള പള്ളി കേസ് ഫയൽ തിരയുന്നതിനിടയിൽ അവിചാരിതമായി കൈ തട്ടി ഫയൽ വീണു.ആ ഫയൽ ഒരു അത്ഭുത സാക്ഷ്യം ആയിരുന്നു. ദൈവാനുഗ്രഹം വാരിക്കോരി ലഭിച്ച എത്രയെത്ര സന്ദർഭങ്ങൾ, സംഭവങ്ങൾ.
തനിക്ക് പട്ടം നൽകിയ പുണ്യശ്ലോകനായ മിഖായേൽ മോർ ദീവന്നാസിയോസ് തിരുമേനിയുടെ വാത്സല്യ പുത്രനായ അച്ചന് 'കോർപ്പിസ്കോപ്പാ' സ്ഥാനം നൽകുന്നതിനുള്ള മറ്റു പലരുടെയും (മറുവിഭാഗം) ക്ഷണം നന്ദിപൂർവ്വം അച്ചൻ നിരസിച്ചു. തൻ്റെ തലയിൽ മറ്റാരും കൈവെക്കുന്നതിൽ താല്പര്യപ്പെടാത്ത അച്ചൻ ആ പദവി നിഷേധിക്കുന്നതിന് നൽകിയ കാരണം, തൻ്റെ ആത്മീയ പിതാവിനോടുള്ള വിധേയത്വം ആയിരുന്നു. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ശിഷ്യനും, വിശ്വസ്തനുമായിരുന്ന അച്ചൻ,ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ശിഷ്യനും, വാത്സല്യവാനുമായിരുന്നു.പരിശുദ്ധ യാക്കൂബ് തൃതീയൻ ബാവാ 1960ൽ തന്നെ സന്ദർശിച്ച അഭിവന്ദ്യ പൗലോസ് മോർ ഫിലക്സിനോസ് (പിന്നീട് ശ്രേഷ്ഠ ബാവ ) തിരുമേനി വശം ഒരു വിശേഷപ്പെട്ട കാപ്പ അച്ചന് കൊടുത്തുവിട്ടതാണ്,അച്ചൻ തന്റെ അന്ത്യയാത്രയിൽ ഉപയോഗിക്കണമെന്നു നിർദ്ദേശിച്ചതനുസരിച്ചു ഉപയോഗിക്കപ്പെട്ടത്.
പുതുപ്പള്ളിയിലെ പ്രബല കുടുംബമായ കാക്കോളിൽ കുടുംബത്തിൽപ്പെട്ട കടിയന്തുരുത്തിൽ കുറിയാക്കോസ്- കുഞ്ഞന്നാമ്മ ദമ്പതികളുടെ മകനായി ജനനം.വിനയവും, ലാളിത്യവും നിറഞ്ഞതായ അദ്ദേഹത്തിൻ്റെ ശുശ്രൂഷകൾ വിരോധികൾ പോലും ആസ്വദിച്ചു.ഹാശായാഴ്ചയിലെ ക്രമങ്ങൾ അതിൽ സംബന്ധിക്കുന്നവരുടെ മനസ്സുകളെ ദൈവത്തിങ്കലേക്ക് അടുപ്പിച്ചു.
ക്നാനായ സമുദായത്തിന്റെ പുണ്യശ്ലോകനായ എബ്രഹാം മോർ ക്ലിമീസ് തിരുമേനി അച്ചനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.ക്നാനായ സമുദായത്തിൻ്റെ ദേവാലയങ്ങളിൽ ശുശ്രൂഷിക്കുന്നതിന് തിരുമേനി അച്ചനെ ക്ഷണിക്കാറുണ്ടായിരുന്നു.
തനിക്ക് ശേഷം പുതുപ്പള്ളിയിലെ സത്യവിശ്വാസികളെ ശുശ്രൂഷിക്കുന്നതിന് രണ്ടു പുരോഹിതന്മാരുടെ നിയമനം വ്യവസ്ഥകൾക്ക് വിധേയമായി അച്ചൻ നേടിയെടുത്തു.എന്നാൽ യാക്കോബായക്കാർ ആരാധിച്ചു വന്നിരുന്ന കൊച്ചുപള്ളി ബുൾഡോസർ ഉപയോഗിച്ച് മറുപക്ഷം നിലംപരിശാക്കി. ആ വാർത്തയറിഞ്ഞ് അതീവ ദുഃഖിതനായ വന്ദ്യ കടിയന്തുരുത്തിലച്ചൻ 1999 മെയ് മാസം 31 തീയതി കർത്തൃസന്നിധിയിലേക്ക് വാങ്ങിപ്പോയി.
എന്നാൽ അഞ്ച് പതിറ്റാണ്ട് താൻ ശുശ്രൂഷ നിർവഹിച്ച പുതുപ്പള്ളി പള്ളിയിൽ അച്ചൻ്റെ മൃതശരീരം പോലും കയറ്റാതെ മറുപക്ഷം പോലീസ് കാവൽ ഏർപ്പെടുത്തി.അച്ചൻ രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷിച്ച തൃക്കോതമംഗലം സെൻറ മേരിസ് ബേത് ലഹേം പള്ളിയിൽ അച്ചനെ കബറടക്കി.അച്ചൻ സമ്പാദിച്ചെടുത്ത കോടതിവിധികളിൽ പലതും സഭാ കേസിൽ യാക്കോബായ സഭയ്ക്കും, കേസുകളുള്ള യാക്കോബായ ദൈവാലയങ്ങൾക്കും പ്രയോജനപ്പെട്ടിട്ടുണ്ട് എന്നതും സത്യം തന്നെ.
ശ്രീമതി ചിന്നമ്മ ജീസസ് ആണ് അച്ചൻ്റെ സഹധർമ്മിണി. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും അടങ്ങിയതായിരുന്നു അച്ചൻ്റെ കുടുംബം.
മെയ് 31ന് അച്ചൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് 27വർഷം പൂർത്തിയാകുന്നു.താൻ ഏറ്റവും ഇഷ്ടപ്പെട്ട ഇടവകാംഗമായ പുണ്യശ്ലോകനായ പെരുമ്പിള്ളിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി കാലം ചെയ്തിട്ടും 27വർഷം പൂർത്തിയായി എന്നത് ഒരു യാദൃശ്ചികമായി മാത്രം കണക്കാക്കാൻ ആകില്ല.വന്ദ്യ കടിയന്തുരുത്തിൽ യേശു കത്തനാർ എന്ന സത്യവിശ്വാസയോദ്ധാവിന്റെ ഓർമ്മ സഭാ മക്കളുടെ സ്മരണയിൽ എന്നെന്നും മായാതെ നിൽക്കും
സത്യവിശ്വാസത്തിന്റെ അജയ്യ പോരാളി; വന്ദ്യ കടിയന്തുരുത്തിൽ യേശു കത്തനാർ ഓർമ്മയായിട്ട് 27 വർഷം
പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ സത്യവിശ്വാസ സംരക്ഷണ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വന്ദ്യ കടിയന്തുരുത്തിൽ യേശു കത്തനാർ കാലം ചെയ്തിട്ട് 27 വർഷം.

Comments (0)