Breaking
Universal

സി.സി.എ. പ്രോഗ്രാം കമ്മിറ്റി യോഗം; ഏഷ്യൻ സഭകളുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖ

തായ്‌ലൻഡിലെ ചിയാങ് മായിൽ ചേർന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സി.സി.എ.) പ്രോഗ്രാം കമ്മിറ്റി യോഗം 2026–2029 കാലയളവിലേക്കുള്ള പ്രവർത്തന മാർഗരേഖയ്ക്ക് രൂപം നൽകി. അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

സി.സി.എ. പ്രോഗ്രാം കമ്മിറ്റി യോഗം; ഏഷ്യൻ സഭകളുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖ

ചിയാങ്മായി (തായ്‌ലൻഡ്): ഏഷ്യൻ രാജ്യങ്ങളിലെ സഭകൾ അഭിമുഖീകരിക്കുന്ന പുതിയ വെല്ലുവിളികളും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളും വിലയിരുത്തി ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനായി ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സി.സി.എ.) പ്രോഗ്രാം കമ്മിറ്റി യോഗം തായ്‌ലൻഡിലെ ചിയാങ് മായിലുള്ള സി.സി.എ. ആസ്ഥാനത്ത് ചേർന്നു. മെയ് 29, 30 തീയതികളിലായി നടന്ന യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ നടപ്പാക്കിയ പദ്ധതികളുടെ അവലോകനവും 2026 മുതൽ 2029 വരെയുള്ള പ്രവർത്തന മാർഗരേഖയുടെ രൂപീകരണവുമായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ.

സി.സി.എ. ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങൾ, പ്രവർത്തന അവലോകന നടപടിക്രമങ്ങൾ, ഭാവി പദ്ധതികളുടെ രൂപീകരണം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാനും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ഏഷ്യൻ സമൂഹം അതിവേഗ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സഭകൾ പുതിയ സാമൂഹിക, സാംസ്കാരിക, ആത്മീയ വെല്ലുവിളികൾ നേരിടുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സി.സി.എ.യുടെ സാക്ഷ്യവും ശുശ്രൂഷയും കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പ്രതികരണശേഷിയുള്ളതും പ്രവാചകസ്വഭാവമുള്ളതുമായിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജനറൽ സെക്രട്ടറി-ഇലക്ട് റവ. ജംഗ് യൂൻ മൂണും വിവിധ പ്രോഗ്രാം കോർഡിനേറ്റർമാരും ചേർന്ന് 2024–2026 കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 2024 മെയ് മുതൽ 2026 മെയ് വരെ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നടപ്പാക്കിയ 44 പദ്ധതികളും പരിപാടികളും കമ്മിറ്റി വിശദമായി വിലയിരുത്തി.

തായ്‌ലൻഡ്–മ്യാൻമർ അതിർത്തിയിലെ മേ സോട്ട് അഭയാർഥി ക്യാമ്പുകളിലെ ബൈബിൾ സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച ഏക്യുമെനിക്കൽ പരിശീലന പരിപാടികൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. അപകടസാധ്യതയേറിയ സാഹചര്യങ്ങളിൽ നടപ്പാക്കിയ ഇത്തരം പ്രവർത്തനങ്ങൾ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും അവ കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

2026–2029 കാലയളവിലേക്കുള്ള പ്രവർത്തന മുൻഗണനകൾ സംബന്ധിച്ച ചർച്ചയിൽ ഏഷ്യൻ പശ്ചാത്തല ദൈവശാസ്ത്ര പഠനം, കുടിയേറ്റവും ഡയസ്പോറ സഭകളും, ഏക്യുമെനിക്കൽ നേതൃപരിശീലനം, യുവജനങ്ങളുടെ ഏക്യുമെനിക്കൽ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ പ്രധാന പ്രവർത്തന മേഖലകളായി ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചു. ഏഷ്യ മിഷൻ കോൺഫറൻസിനും കോൺഗ്രസ് ഓഫ് ഏഷ്യൻ തിയോളജിയൻസ് (CATS) സമ്മേളനത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും അഭിപ്രായപ്പെട്ടു.

സി.സി.എ.യുടെ വിവിധ പദ്ധതികളുടെ ഫലപ്രാപ്തിയും ദീർഘകാല സ്വാധീനവും കൃത്യമായി വിലയിരുത്തുന്നതിനായി മൂല്യനിർണയ സംവിധാനങ്ങളും പ്രഭാവമാപന രീതികളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. കൂടാതെ, വിവിധ സഭാപാരമ്പര്യങ്ങൾക്കും ക്രൈസ്തവ വിഭാഗങ്ങൾക്കും ഒരുപോലെ പ്രായോഗികവും പ്രസക്തവുമായ സദ്ഭരണ തത്വങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള മാർഗരേഖകളും വികസിപ്പിക്കണമെന്ന് ശുപാർശ ചെയ്തു.

യോഗത്തിന്റെ ഭാഗമായി ഹോങ്കോങ് ക്രിസ്ത്യൻ കൗൺസിലിലെ സുക്-യി പാങ് ബൈബിൾ സന്ദേശം നൽകി. പരിസ്ഥിതി, സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികൾ വർധിച്ചുവരുന്ന ഇന്നത്തെ ലോകത്തിൽ സൃഷ്ടിയുടെ സംരക്ഷകരായും പ്രത്യാശയുടെ ദൂതരായും സഭകൾ തങ്ങളുടെ ദൗത്യം കൂടുതൽ ശക്തമായി ഏറ്റെടുക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.

ഏഷ്യയിലെ സഭകളുടെ ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന നിർണായക തീരുമാനങ്ങളോടെയാണ് സി.സി.എ. പ്രോഗ്രാം കമ്മിറ്റി യോഗം സമാപിച്ചത്.

Comments (0)

Join the discussion