പുത്തൻകുരിശ്: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ അൽമായ ട്രസ്റ്റിയും മുൻ സഭാ സെക്രട്ടറിയുമായിരുന്ന ബാറീത്തോ കാശീറോ ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കലിന് കണ്ണീരോടെയുള്ള യാത്രാമൊഴി. എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടന്ന സംസ്കാര ശുശ്രൂഷയിൽ സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു.
പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അനുശോചന കൽപ്പന ചടങ്ങിൽ വായിച്ചു. പരിശുദ്ധ സഭയിലെ നിരവധി മെത്രാപ്പോലീത്തമാർ സഹകാർമികത്വം വഹിച്ച ശുശ്രൂഷയിൽ കോറെപ്പിസ്കോപ്പമാരും വൈദികരും സന്യാസിനികളും വിശ്വാസി സമൂഹവും പങ്കെടുത്തു.
സഭയുടെ വൈദിക ട്രസ്റ്റി റവ. ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികൾ, എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രതിനിധികൾ തുടങ്ങി ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
ദീർഘകാലം സഭയുടെ ഭരണരംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച ജോർജ്ജ് മാത്യു, സഭയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും സംഘടനാ മികവിലൂടെയും വിശ്വാസി സമൂഹത്തിന്റെ ആദരവ് നേടിയ വ്യക്തിത്വമായിരുന്നു. സഭയുടെ ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന തെക്കേത്തലയ്ക്കൽ കുടുംബത്തിലെ അംഗമായ അദ്ദേഹം, തലമുറകളായി സഭാ നേതൃത്വത്തിൽ സജീവ പങ്കാളിത്തം വഹിച്ച കുടുംബ പാരമ്പര്യത്തിന്റെ പിൻഗാമിയായിരുന്നു.
അദ്ദേഹത്തിന്റെ പിതാവും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്ന കമാൻഡർ ടി. പി. മാത്യുവിന്റെ പാത പിന്തുടർന്ന് ജോർജ്ജ് മാത്യുവും സഭാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. 1999-ൽ മലങ്കര അസോസിയേഷൻ അദ്ദേഹത്തെ സഭയുടെ അൽമായ ട്രസ്റ്റിയായി തെരഞ്ഞെടുത്തു. തുടർന്ന് 2012-ൽ സഭാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സഭയുടെ ഭരണ-സംഘടനാ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വിശ്വസ്ത സഹപ്രവർത്തകനായി പ്രവർത്തിച്ച അദ്ദേഹം, പിന്നീട് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായോടും ചേർന്ന് സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സഭയുടെ ഐക്യത്തിനും വളർച്ചയ്ക്കും സ്ഥാപനങ്ങളുടെ വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് അനുസ്മരണ സന്ദേശങ്ങളിൽ സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി.
സഭയുടെ ഭരണരംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവച്ച ജോർജ്ജ് മാത്യുവിന്റെ വിയോഗം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ സേവനങ്ങളും സമർപ്പണവും വരുംതലമുറകൾക്ക് പ്രചോദനമായി നിലനിൽക്കുമെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ അഭിപ്രായപ്പെട്ടു.

Comments (0)