Breaking
News

എം.എസ്‌.ഒ.ടി. വൈദിക സെമിനാരിയുടെ പ്രഥമ പൂർവ്വവിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

മുളന്തുരുത്തി എം.എസ്‌.ഒ.ടി. വൈദിക സെമിനാരിയിലെ ആദ്യ ബി.ഡി. ബാച്ചിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ പൂർവ്വവിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി. സെമിനാരിയുടെ സഭയ്ക്കുള്ള സംഭാവനകളും ഭാവി പ്രവർത്തനങ്ങളും സമ്മേളനത്തിൽ അനുസ്മരിച്ചു.

എം.എസ്‌.ഒ.ടി. വൈദിക സെമിനാരിയുടെ പ്രഥമ പൂർവ്വവിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

മുളന്തുരുത്തി: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഭിമാന സ്ഥാപനങ്ങളിലൊന്നായ മുളന്തുരുത്തി എം.എസ്‌.ഒ.ടി. വൈദിക സെമിനാരിയിലെ പ്രഥമ പൂർവ്വവിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി. സെമിനാരിയിലെ ആദ്യ ബി.ഡി. ബാച്ചിന്റെ (1992–1996) പഠനകാലത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് 2026 മെയ്മാസം 7, 8 തീയതികളിൽ അലുമിനി അസോസിയേഷന്റെ പ്രഥമ സംഗമം സംഘടിപ്പിച്ചത്.

പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തിമോഥിയോസ് തോമസ് മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. സെമിനാരി ഇന്ന് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി പരിശുദ്ധ സഭയ്ക്ക് അനുഗ്രഹമായി വളർന്നിട്ടുണ്ടെന്നും സഭയ്ക്കാകെ അഭിമാനകരമായ സ്ഥാപനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെമിനാരി വിദ്യാഭ്യാസത്തിലൂടെ ആഴമേറിയ ആത്മീയ ചിന്തകളും ശരിയായ വേദശാസ്ത്ര അവബോധവും ക്രമീകൃതമായ കൂദാശാനുഷ്ഠാന രീതികളും സഭാശുശ്രൂഷകളോടുള്ള സമർപ്പണബോധവും ഉൾക്കൊള്ളുന്ന വൈദികരെ വാർത്തെടുക്കുന്നതിൽ എം.എസ്‌.ഒ.ടി. സെമിനാരി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും തലമുറകളിലും സഭയ്ക്കും സമൂഹത്തിനും മാതൃകയായ വൈദികരെ രൂപപ്പെടുത്താൻ സെമിനാരിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തൃശൂർ ഭദ്രാസനാധിപനും സെമിനാരിയുടെ പൂർവ്വവിദ്യാർത്ഥിയുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. എം.എസ്‌.ഒ.ടി. സെമിനാരിയിലെ പഠനകാലമാണ് പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെയും ആരാധനാ ജീവിതത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. സെമിനാരിയിലെ പഠനവും പരിശീലനവുമാണ് സഭാ ജീവിതത്തെ കൂടുതൽ അർത്ഥവത്തായി ഉൾക്കൊള്ളാൻ വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സെമിനാരി വിദ്യാർത്ഥിയുടെയും പഠനത്തിനായി വലിയ സാമ്പത്തിക ചെലവാണ് സ്ഥാപനം വഹിക്കുന്നതെന്നും അതിനാൽ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കി സഭാശുശ്രൂഷയിലേക്ക് കടക്കുന്ന ഓരോ വിദ്യാർത്ഥിയും തങ്ങളെ രൂപപ്പെടുത്തിയ സെമിനാരിയോട് എന്നും കടപ്പെട്ടവരായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സെമിനാരിയുടെ പ്രസിഡന്റും അധ്യാപകനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ആശംസാ സന്ദേശം നൽകി. സെമിനാരിയിൽ നിന്ന് ആത്മീയവും അക്കാദമികവുമായ പരിശീലനം നേടി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭയുടെ ശുശ്രൂഷ നിർവഹിക്കുന്ന വൈദികരുടെ സേവനം സഭയുടെ വളർച്ചയ്ക്കും സാക്ഷ്യജീവിതത്തിനും വലിയ അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വിദ്യാർത്ഥിയുടെയും അമ്മഭവനമാണ് സെമിനാരിയെന്നും ആ ബന്ധം ജീവിതകാലം മുഴുവൻ നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അവസരം ലഭിക്കുമ്പോഴെല്ലാം സെമിനാരിയുമായി ബന്ധം പുതുക്കുകയും പുതിയ തലമുറയെ സെമിനാരിയുടെ പ്രവർത്തനങ്ങളിലേക്ക് പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് പൂർവ്വവിദ്യാർത്ഥികളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർവ്വവിദ്യാർത്ഥികളുടെയും വൈദികരുടെയും സാന്നിധ്യത്തിൽ നടന്ന സംഗമം പഴയ ഓർമകൾ പങ്കുവെക്കുന്നതിനും സൗഹൃദങ്ങൾ പുതുക്കുന്നതിനും സെമിനാരിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി മാറി.

Comments (0)

Join the discussion