പുത്തൻകുരിശ്: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് വിവിധ സുപ്രധാന തീരുമാനങ്ങളോടെ സമാപിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ അധ്യക്ഷതയിൽ പാത്രിയർക്ക കേന്ദ്രമായ പുത്തൻകുരിശിൽ ചേർന്ന സുന്നഹദോസിൽ സഭയുടെ ഭരണപരവും ആത്മീയവും സംഘടനാപരവുമായ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുകയും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
സഭയെ ഭദ്രാസനങ്ങളായി വിഭജിച്ച് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും ജനാധിപത്യ ഭരണസംവിധാനത്തിന് അടിത്തറ പാകുകയും ചെയ്ത 1876-ലെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര രജത ജൂബിലി 2026 നവംബറിൽ സഭാതലത്തിൽ വിപുലമായി ആഘോഷിക്കാൻ സുന്നഹദോസ് തീരുമാനിച്ചു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ചേർന്ന മുളന്തുരുത്തി സുന്നഹദോസ് മലങ്കര സഭയുടെ ചരിത്രത്തിലെ നിർണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.
മുളന്തുരുത്തി സുന്നഹദോസിന്റെ മുഖ്യ സംഘാടകനും പരിശുദ്ധനുമായ പരുമല മോർ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ 125-ാം ദുഖ്റോനോയോടനുബന്ധിച്ചായിരിക്കും ജൂബിലി ആഘോഷങ്ങൾ നടത്തുക. സഭയുടെ എപ്പിസ്‌കോപ്പസിയും ജനാധിപത്യ സംവിധാനവും സമന്വയിപ്പിച്ച ഭരണക്രമത്തിനും വിശ്വാസ പാരമ്പര്യങ്ങളെ വ്യക്തമായി നിർവചിച്ച തീരുമാനങ്ങൾക്കും അടിത്തറ പാകിയ മുളന്തുരുത്തി സുന്നഹദോസിനെ മലങ്കര സഭയുടെ "മാഗ്ന കാർട്ട"യായാണ് സഭ വിശേഷിപ്പിക്കുന്നത്.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ വി. മൂറോൻ കൂദാശ നടത്തുന്നതിന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായോട് അഭ്യർത്ഥിക്കാനും സുന്നഹദോസ് തീരുമാനിച്ചു. കൂടാതെ, മുളന്തുരുത്തി സുന്നഹദോസിന്റെ മാതൃകയിൽ പള്ളി പ്രതിനിധികളുടെ പങ്കാളിത്തത്തോടെ സമാനമായ ഒരു സുന്നഹദോസ് സംഘടിപ്പിക്കുന്നതിനും ധാരണയായി.
സമൂഹത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളും സുന്നഹദോസ് ചർച്ച ചെയ്തു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 13-ാമത് മന്ത്രിസഭയ്ക്ക് സുന്നഹദോസ് ആശംസകൾ നേർന്നു. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി എല്ലാവർക്കും നീതി ഉറപ്പാക്കുന്ന ഭരണം കാഴ്ചവയ്ക്കാൻ സർക്കാരിന് സാധിക്കട്ടെയെന്ന് സുന്നഹദോസ് ആശംസിച്ചു. വാർദ്ധക്യത്തിലെത്തിയവരുടെ ക്ഷേമത്തിനായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് രാജ്യത്തിന് മാതൃകാപരമായ സംരംഭമാണെന്നും സുന്നഹദോസ് വിലയിരുത്തി.
സഭയുടെ ഭരണ-സംഘടനാ തലത്തിലും നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി വന്ദ്യ ഗബ്രിയേൽ റമ്പാച്ചനെ വാഴിക്കുന്നതിനുള്ള മേഖല പള്ളി പ്രതിനിധി യോഗത്തിന്റെ അപേക്ഷ സുന്നഹദോസ് അംഗീകരിച്ച് പാത്രിയർക്കീസ് ബാവായുടെ അംഗീകാരത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചു.
അങ്കമാലി മേഖലയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയ്ക്ക് ചുമതല നൽകി. സഭയുടെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം മേഖല പുതുതായി രൂപീകരിക്കാനും അതിന്റെ ചുമതല വൈദീക സെമിനാരി മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയ്ക്ക് നൽകാനും തീരുമാനിച്ചു. മുംബൈ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയെ ചുമതലപ്പെടുത്തുകയും ചെയ്തു.
മലങ്കര ജാക്കോബൈറ്റ് സുറിയാനി സൺഡേ സ്കൂൾ അസോസിയേഷന്റെ (എം.ജെ.എസ്.എസ്.എ.) പ്രസിഡന്റായി അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയെ നിയമിക്കാനും സുന്നഹദോസ് തീരുമാനിച്ചു.
ദീർഘകാലം സഭാ ട്രസ്റ്റിയായും സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച കമാൻഡർ ജോർജ് മാത്യു തെക്കേത്തലയ്ക്കലിന്റെ നിര്യാണത്തിൽ സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സ്മരിച്ചുകൊണ്ടാണ് അനുശോചന പ്രമേയം പാസാക്കിയത്.
സുന്നഹദോസിന്റെ ഭാഗമായി നടന്ന പ്രത്യേക ധ്യാനയോഗത്തിന് മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷൻ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകി. സഭകൾ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതീകമായാണ് അദ്ദേഹത്തിന്റെ സാന്നിധ്യം വിലയിരുത്തപ്പെട്ടത്.
രണ്ടുദിവസങ്ങളിലായി നടന്ന സുന്നഹദോസിൽ സഭയിലെ 25 മെത്രാപ്പോലീത്തമാർ പങ്കെടുത്തു. മലങ്കര സഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന നിരവധി തീരുമാനങ്ങളോടെയാണ് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സമാപിച്ചത്.

Comments (0)