മുംബൈ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന യുവജന ക്യാമ്പ് ആത്മീയ ഉണർവിന്റെയും സഹോദര്യത്തിന്റെയും നവോത്ഥാനത്തിന്റെയും വേദിയായി. മെയ് 30, 31 തീയതികളിൽ കല്യാൺ സെക്രഡ് ഹാർട്ട് സ്കൂളിൽ നടന്ന ക്യാമ്പിൽ മുംബൈ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നായി 108 യുവജനങ്ങൾ പങ്കെടുത്തു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മുംബൈ ഭദ്രാസന മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് കാതോലിക്കാബാവയുടെ അനുഗ്രഹാശീർവാദത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്. മുംബൈ ഭദ്രാസന അസിസ്റ്റന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത ക്യാമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വാസ ജീവിതത്തിൽ യുവജനങ്ങളുടെ പങ്ക്, സഭയോടുള്ള പ്രതിബദ്ധത, ആത്മീയ വളർച്ചയുടെ പ്രാധാന്യം എന്നിവ അദ്ദേഹം തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ആത്മീയ ക്ലാസുകൾ, ഗ്രൂപ്പ് ചർച്ചകൾ, ആരാധനാ ശുശ്രൂഷകൾ, പ്രചോദനാത്മക സെഷനുകൾ, കലാപരിപാടികൾ എന്നിവ നടന്നു. വിവിധ ഇടവകകളിൽ നിന്നെത്തിയ യുവജനങ്ങൾ പരിപാടികളിൽ ആവേശപൂർവം പങ്കാളികളാവുകയും പരസ്പര സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുകയും ചെയ്തു.
ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് നെല്ലിക്കാത്തൊരുത്തേൽ ക്യാമ്പിന് നേതൃത്വം നൽകി. ഫാ. ജോസഫ് വാഴയിൽ, ഫാ. സജി കാരാവള്ളിൽ, ഫാ. ബേസിൽ ഏറാടിക്കുന്നേൽ, ഫാ. എൽദോ കോടിയാട്ടിൽ, ഫാ. ജാക്സൺ മലാട്, ഫാ. ജയ്സൺ കുര്യാക്കോസ്, ഫാ. എൽദോസ് മുഴുവന്നൂർ എന്നിവർ ഉൾപ്പെടെയുള്ള വൈദികരുടെ സാന്നിധ്യവും ആത്മീയ മാർഗനിർദേശങ്ങളും ക്യാമ്പിനെ കൂടുതൽ അർത്ഥപൂർണമാക്കി.
ക്യാമ്പിനോടനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിന്റെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ യുവജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വൈദികർക്കും ഭാരവാഹികൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഞായറാഴ്ച രാവിലെ നടന്ന പരിശുദ്ധ കുർബാനയോടെയാണ് ക്യാമ്പ് സമാപിച്ചത്. വിശ്വാസജീവിതത്തിൽ കൂടുതൽ ആഴപ്പെടുന്നതിനും സഭാ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള പുതിയ പ്രചോദനവും ദിശാബോധവും ക്യാമ്പ് യുവജനങ്ങൾക്ക് പകർന്നതായി സംഘാടകർ അറിയിച്ചു.
യുവജന പ്രവർത്തനങ്ങളുടെ തുടർച്ചയായി ജൂൺ 14-ന് മലാട് യാക്കോബായ സുറിയാനി പള്ളിയിൽ ഭദ്രാസന ഇടയനോടൊപ്പം പ്രത്യേക യുവജന സംഗമം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Comments (0)