Breaking
News

കമാൻഡർ ടി.യു. കുരുവിളയ്ക്ക് കണ്ണീരോടെ യാത്രാമൊഴി; ആറു പതിറ്റാണ്ടിന്റെ പൊതുസേവനത്തിന് ആദരാഞ്ജലി

മുൻ മന്ത്രിയും മുൻ എം.എൽ.എയും കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന കമാൻഡർ ടി.യു. കുരുവിളയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന സംസ്കാര ചടങ്ങുകൾ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെ മുഖ്യകാർമികത്വത്തിൽ നടന്നു.

കമാൻഡർ ടി.യു. കുരുവിളയ്ക്ക് കണ്ണീരോടെ യാത്രാമൊഴി; ആറു പതിറ്റാണ്ടിന്റെ പൊതുസേവനത്തിന് ആദരാഞ്ജലി

**കോതമംഗലം:** മുൻ മന്ത്രിയും മുൻ എം.എൽ.എയും കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന കമാൻഡർ ടി.യു. കുരുവിളയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രാമൊഴി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന സംസ്കാര ചടങ്ങുകൾ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെ മുഖ്യകാർമികത്വത്തിൽ നടന്നു.

ചേലാട് ഡെന്റൽ കോളേജിൽ പൊതുദർശനത്തിനായി ഭൗതികശരീരം വച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. തുടർന്ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസാനിയ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ശുശ്രൂഷകൾക്കുശേഷം മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

അന്തരിച്ച മുൻ മന്ത്രിയും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ സഭാ സെക്രട്ടറിയുമായിരുന്ന കമാൻഡർ ടി.യു. കുരുവിളയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സഭയുടെ പേരിൽ അനുശോചനങ്ങൾ രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ധൂപപ്രാർത്ഥന നിർവഹിച്ചു.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ട്രസ്റ്റിയായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ടി.യു. കുരുവിളയുടെ സഭയ്ക്കും സമൂഹത്തിനുമുള്ള സംഭാവനകൾ അനുസ്മരിച്ചുകൊണ്ട്, യാക്കോബായ സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ മൃതദേഹത്തിൽ റീത്ത് സമർപ്പിക്കുകയും പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു. ആറു പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തന ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവിനെയാണ് കോതമംഗലവും കേരളവും യാത്രയാക്കിയത്.

സംസ്കാര ചടങ്ങുകൾക്കുശേഷം കോതമംഗലം മുനിസിപ്പാലിറ്റി ഓഫീസിന് സമീപം അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, മുൻ എം.എൽ.എ ആന്റണി ജോൺ, ഷമീർ പനക്കൽ, കെ.പി. ബാബു, എ.ജി. ജോർജ്, ബാബു ഏലിയാസ്, അനിൽകുമാർ മാത്യു ജോസഫ്, എ.ടി. പൗലോസ്, ജോമി തെക്കേക്കര എന്നിവരുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

പൊതുജീവിതത്തിൽ ആറു പതിറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിരുന്ന ടി.യു. കുരുവിളയുടെ വേർപാട് കോതമംഗലത്തിനും കേരള രാഷ്ട്രീയത്തിനും തീരാനഷ്ടമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ജനങ്ങളുമായി ചേർന്നുനിന്ന ജനപ്രതിനിധി, സമർപ്പിത രാഷ്ട്രീയ പ്രവർത്തകൻ, സാമൂഹിക നേതാവ്, സഭയുടെ വിശ്വസ്തനായ ഭരണസാരഥി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അനുസ്മരണ പ്രഭാഷകർ പറഞ്ഞു.

Comments (0)

Join the discussion