Breaking
News

അരാം പ്രഥമന്‍ ബാവാ യാക്കോബായ സഭാനേതൃത്വവുമായി ചര്‍ച്ചനടത്തി

   മലങ്കര സഭാപ്രശ്‌നം സംബന്ധിച്ച് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സിലിഷ്യ കാതോലിക്ക അരാം പ്രഥമന്‍ ബാവായും മലങ്കര യാക്കോബായ സുറിയാനി സഭാ പ്രതിനിധികളുമായി കോട്ടയത്ത് ചര്‍ച്ചനടത്തി...

അരാം പ്രഥമന്‍ ബാവാ യാക്കോബായ സഭാനേതൃത്വവുമായി ചര്‍ച്ചനടത്തി
Photo 0
Photo 1

 

 മലങ്കര സഭാപ്രശ്‌നം സംബന്ധിച്ച് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സിലിഷ്യ കാതോലിക്ക അരാം പ്രഥമന്‍ ബാവായും മലങ്കര യാക്കോബായ സുറിയാനി സഭാ പ്രതിനിധികളുമായി കോട്ടയത്ത് ചര്‍ച്ചനടത്തി. അര്‍മീനിയന്‍ കാതോലിക്ക ബാവയുടെ ആഗ്രഹപ്രകാരമായിരുന്നു ചര്‍ച്ചയെന്ന് യാക്കോബായ സഭാനേതൃത്വം പറഞ്ഞു. മലങ്കര യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുടെ കാതോലിക്കബാവാമാരെ ഒരുമിച്ച്കാണാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചയില്‍ അരാം പ്രഥമന്‍ ബാവാ പറഞ്ഞു.

ഇരുസഭകളായി തുടരുകയെന്നതാണ് യാക്കോബായ സഭയുടെ പ്രഖ്യാപിത നിലപാടെന്നും, എന്നാല്‍ ചര്‍ച്ചകള്‍ക്ക് സഭ എതിരല്ലെന്നും യാക്കോബായ സഭാനേതൃത്വം ബാവായെ അറിയിച്ചു. അടുത്ത കൂടിക്കാഴ്ചയില്‍ ഇരുസഭകളിലെയും മെത്രാപ്പോലീത്തമാരെ ഒരുമിച്ച് കാണണമെന്നും അര്‍മീനിയന്‍ കാതോലിക്ക ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. യാക്കോബായ സഭാനേതൃത്വം ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.

 

 

 

ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായെ അരാം പ്രഥമന്‍ ബാവാ ദമാസ്‌കസിലെത്തി ഒരുമാസം മുമ്പ് സന്ദര്‍ശിച്ചിരുന്നു. മലങ്കര സഭയിലെ പ്രശ്‌നങ്ങളില്‍ അര്‍മീനിയന്‍ ബാവാ ഇടപെടുന്നതില്‍ വിരോധമില്ലെന്ന് പാത്രിയര്‍ക്കീസ് ബാവാ സന്ദര്‍ശന വേളയില്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പുറപ്പെടുംമുമ്പും അരാം പ്രഥമന്‍ ബാവായുടെ പ്രതിനിധി പാത്രിയര്‍ക്കീസ് ബാവായെ സന്ദര്‍ശിച്ചിരുന്നു. അരാം ബാവാ സ്വന്തം നിലയിലാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്നത്. യാക്കോബായ സഭാനേതൃത്വം ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് യാക്കോബായ സഭാ നേതാക്കള്‍ പറഞ്ഞു. ചര്‍ച്ച വെള്ളിയാഴ്ചയും തുടര്‍ന്നേക്കും.

 

 യാക്കോബായ സഭയെ പ്രതിനിധീകരിച്ച് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്ത തോമസ് മാര്‍ തീമോത്തിയോസ്, എപ്പിസ്‌കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ.കുറിയാക്കോസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്താമാരും, പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളായെത്തിയ മാര്‍ ഒസ്താത്തിയോസ് മത്താറോഹം, മാര്‍ ദിവന്നാസ്യോസ് ബഹനാന്‍ ജങ്കാവി എന്നീ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

 

 

 

Comments (0)

Join the discussion